20 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം: 30 വർഷത്തെ നിയമപോരാട്ടം; ഒടുവിൽ സർക്കാർ ജീവനക്കാരെ വെറുതെവിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: 30 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കൈക്കൂലി ആരോപണ കേസിൽ രണ്ട് സർക്കാർ ജീവനക്കാരെ വെറുതെ വിട്ട് സുപ്രീംകോടതി. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ആവശ്യമായ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് 20 രൂപ കൈക്കൂലിയായി വാങ്ങിച്ചെന്ന് ആരോപിച്ചാണ് 30 വർഷം മുമ്പ് ഗുജറാത്തിലെ രണ്ട് സർക്കാർ ജീവനക്കാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ജീവനക്കാരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടത് പ്രോസിക്യൂഷന് തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, കേവലം 20 രൂപ കണ്ടെടുത്തതിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബെച്ചാരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെയാണ് കൈക്കൂലി ആരോപണത്തിൽ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി വിദ്യാർഥി വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ എത്തുകയും തുടർന്ന്, സർട്ടിഫിക്കറ്റ് നൽകുന്നതിനായി ജീവക്കാർ വിദ്യാർഥിയിൽ നിന്നും കൈക്കൂലിയായി 20 ആവശ്യപ്പെട്ടു എന്നുമായിരുന്നു കേസ്. എന്നാൽ, പ്രോസിക്യൂഷൻ ആരോപണത്തിൽ സർട്ടിഫിക്കറ്റ് നൽകാനായി ക്ലർക്ക് 120 രൂപ ആവശ്യപ്പെട്ടതായും, അതിൽ 100 രൂപ ക്ലർക്കിനും 20 രൂപ പ്യൂണിന് വേണ്ടിയാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പരാതിയെ തുടർന്ന് എ.സി.ബി സംഘം വിദ്യാർഥിക്ക് 120 രൂപയുടെ അടയാളപ്പെടുത്തിയ നോട്ടുകൾ നൽകി അയച്ചു. സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം വിദ്യാർഥി പ്യൂണിന് 20 രൂപ നൽകുകയും, എ.സി.ബി സംഘം പ്യൂണിന്റെ പക്കൽ നിന്ന് ഈ പണം പിടികൂടുകയും ചെയ്തു. എന്നാൽ ക്ലർക്കിന്റെ പക്കൽ നിന്ന് 100 രൂപ കണ്ടെത്താനായില്ല. പ്രോസിക്യൂഷൻ വാദങ്ങളിലും വിദ്യാർഥിയുടെ മൊഴികളിലും ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് കോടതി കണ്ടെത്തി. പ്രാരംഭത്തിൽ പ്രതികൾ 200 രൂപ ആവശ്യപ്പെട്ടെന്ന മറ്റൊരു പ്രസ്താവന വിദ്യാർഥി നൽകിയിരുന്നെങ്കിലും, ട്രയൽ കോടതിയിൽ ഇത് ഉന്നയിച്ചിരുന്നില്ല. പണം ആവശ്യപ്പെടുമ്പോൾ മുഴുവൻ തുകയും (120 രൂപ) നൽകാനായിരുന്നു എ.സി.ബി വിദ്യാർഥിക്ക് നൽകിയ നിർദ്ദേശം. എന്നാൽ ക്ലർക്ക് തൊട്ടടുത്ത ഉണ്ടായിരുന്നിട്ടും വിദ്യാർഥി പ്യൂണിന് 20 രൂപ മാത്രം നൽകിയതും ബാക്കി തുക നൽകാതിരുന്നതും പ്രോസിക്യൂഷൻ കഥയെ സംശയത്തിലാക്കി. കൂടാതെ, വരുമാന സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷമാണ് വിദ്യാർഥി പണം നൽകിയതെന്നും, പ്രോസിക്യൂഷൻ ഉന്നയിച്ച സംഭവവികാസങ്ങളിൽ ഗുരുതരമായ സംശയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിചാരണക്കോടതിയുടെയും ഗുജറാത്ത് ഹൈകോടതിയുടെയും വിധികൾ റദ്ദാക്കി ജീവനക്കാരെ വെറുതെവിട്ടത്.





