ബദൽപാത നിർദേശം സർക്കാർ അംഗീകരിച്ചേക്കും; ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: അതിവേഗ റെയിൽപാതക്ക് മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച ബദൽപാത നിർദേശം സർക്കാർ അംഗീകരിച്ചേക്കും. സ്ഥലം ഏറ്റെടുക്കൽ കുറവായതിനാലാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാൻ കാരണം. തുടർ ചർച്ചകൾ നടത്തി രണ്ടാഴ്ചക്കകം മന്ത്രിസഭ തീരുമാനം ശ്രീധരനെ അറിയിച്ചേക്കും. പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിൽ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നു. സിൽവർ ലൈനിനും ആർആർടിഎസിനും ബദലായി പുതിയ അതിവേഗ പാതയെന്ന നിർദേശം മുന്നോട്ടുവെച്ച് ഇ.ശ്രീധരനുമായി ഇന്നലെ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണ്.അതിവേഗ റെയിൽപാതക്കായി ശ്രീധരൻ മുന്നോട്ടുവെച്ച ബദൽപാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ കുറവാണെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാൽപങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്നലെ സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക തീരുമാനം രണ്ട് ആഴ്ചക്കുള്ളിൽ ഇ.ശ്രീധരനെ അറിയിച്ചേക്കും





