കനത്ത മഴ തുടരുന്നു;കൊടുങ്ങല്ലൂരിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
തൃശൂര്‍: തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം – പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്തു വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ 8 ഓളം വീടുകളിലാണ് വെള്ളം കയറിയത്.കോഴിക്കോട്ട് ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. മിഠായിത്തെരുവിലെ രണ്ട് കെട്ടിടങ്ങളുടെ ഷീറ്റുകളാണ് പറന്നുപോയത്. ഷീറ്റ് പറന്ന് വീണത് മറ്റ് കെട്ടിടങ്ങൾക്ക് മുകളിലേക്ക് ആർക്കും പരിക്കില്ല.ചിന്താവളപ്പ് ജംഗ്ഷനിലും മരം വീണു. അപകടത്തിൽ ആളപായമില്ല. നിർത്തിയിട്ട ഓട്ടോയുടെയും രണ്ട് ഇരുചക്രവാഹനങ്ങളുടെയും മുകളിലേക്കാണ് മരം വീണത്.മലപ്പുറം പള്ളിക്കബസാറിൽ മരങ്ങൾ റോഡിലേക്ക് വീണു. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കും നിർത്തിയിട്ട ബൈക്കുകൾക്ക് മുകളിലേക്ക് ആണ് മരങ്ങൾ വീണത് . രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലും മഴയിലും ആണ് മരങ്ങൾ വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിനും നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു.കോട്ടയം അമ്മൻചേരിയിൽ മഴയെ തുടർന്ന് വീടിൻ്റെ മേൽക്കൂര പൂർണമായും ഇടിഞ്ഞു വീണു . കുട്ടികൾ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു . കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത് . ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിൾ , ബ്രയാൻ എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം .





