വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിച്ചു; മിനിമം ചാർജ് മൂന്ന് രൂപ, കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ
കൽപ്പറ്റ – വയനാട് ജില്ലയിലെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർധിപ്പിക്കാൻ ബസ് ഉടമകളുടെ സംഘടന തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം വിദ്യാർത്ഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങുമെന്ന് ബസ് ഉടമകൾ അറിയിച്ചു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ബസ് ഉടമകൾ വ്യക്തമാക്കുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസ് മേഖലയിലെ വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്നും സർവീസുകൾ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നുമാണ് ഉടമകളുടെ വാദം. ഈ സാമ്പത്തിക നഷ്ടം മറികടക്കാൻ കൺസെഷൻ നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സംഘടന കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരിന്റെ ഔദ്യോഗിക അനുമതിയില്ലാതെ ബസ് ഉടമകൾ നടത്തുന്ന ഈ
നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി
രംഗത്തെത്തിയിട്ടുണ്ട്. ഏകപക്ഷീയമായ നിരക്ക് വർധനവ് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത് നടപ്പിലാക്കാൻ ശ്രമിച്ചാൽ ബസുകൾ തടയുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.





